2011 ജനുവരി 29, ശനിയാഴ്‌ച

കവിത. പഞ്ചമി

പറയിപെറ്റ പന്തിരുകുലത്തിന്‍റെ മാതൃപുരാണം 

 മണ്ണ് പെറ്റിട്ട പെണ്ണിവള്‍ 
 പതിത, ദുരിത പഞ്ചമി. 
 കൂടേത്? കുലമേത്? ബന്ധുവും ? 

നൊന്തുപെറ്റോര്‍ക്കു ഭാര, 
മെങ്കിലും മഹിതമൊരു നിയോഗമേറ്റോള്‍ ഹതനരക തലക്കുറി പറ്റിയോള്‍. മണ്ണുതൊടും മുന്‍പേ പെരുതാമൊരു ജന്മപരംബരക്കാദി കന്ദമാകേണ്ടവള്‍ പന്തിരുകുലത്തെ പെറ്റിടേണ്ടോള്‍ വരരുചിപ്പെരുമക്കു ശയ്യവിരിച്ചവള്‍.. 

 വായ കീറിക്കൊണ്ടുണര്‍ന്ന
തൊരാറ്റൊഴുക്കില്‍ 
അലിഞ്ഞുതീര്‍ന്നിരിക്കണ,
മാജന്മപതിത്തമങ്ങനെ.  
കണ്‍മിഴിക്കും മുന്‍പേ വിധിയുറപ്പിച്ചിരിക്കുന്നു വരരുചിക്കൊക്കും വിദുഷി,യിക്കന്യക. ക്ഷുത്തടക്കിയ നാരിയെ ദാനമായേല്ക്കവേ രതിയല്ല, റിഞ്ഞു തല്ലുംമിഴിത്തിളക്കത്തില്‍ ഗാര്‍ഹസ്ഥ്യയോഗങ്ങളെ നിബന്ധിച്ചീടവേ ചിരിച്ചുവോ, പഴയ കാലനേമിപ്പക്ഷികള്‍. 

ഏതൊരാള്‍ ഇല്ലംവിട്ടു ദേശാടനത്തിനായ്‌ പുതുവിദ്യകള്‍ക്കൊപ്പം ഗുരുകുലങ്ങളില്‍ വിധിയെ ധ്വംസിക്കുവാനുടവാള്‍ തേടിയോന്‍ കുരുക്കില്‍ പെട്ടുപോയ്‌- 
ഹാ! അലംഘ്യമാം ശാസന. 
 
എറിഞ്ഞുടയ്ക്കുവാന്‍ പാവം മര്‍ത്ത്യര്‍ക്കെന്തുള്ളൂ തന്‍ ഐഹികമാം സുഖഭോഗങ്ങളെന്നിയേ നെടുനിരത്തിലേക്കിറങ്ങുന്നവര്‍, നവദമ്പതിമാര്‍ തിരുത്തുവാന്‍, വിധിയുടെ കര്‍മ്മപീഡനം. 

അടിവയറ്റിലനക്കങ്ങളമ്മയ്ക്കതു സുഖനിര്‍വൃതി തന്‍ ചോരയും ജീവനുമുരുകി, 
യൂറുന്നു പുതുജന്മം അഭിമാനം പോലേറുന്നു ദുരിതങ്ങളു,മനുദിനം മാതൃത്വമെത്രമേ,
ലവനിയില്‍ സുഖസങ്കടം !! 

 ചോരിവായും ചെഞ്ചോര തുളുമ്പുമിളം കവിളും പൂവിതള്‍പോല്‍പ്പരിമൃദുലമാം വിരല്‍കളും ലോല ലോലമാം ഇളംമുടിയഴകു, മാപൂവല്‍മെയ്യും കണ്‍കുളിര്‍ക്കെ നോക്കുന്നീല, വള്‍ കഠോരയായല്ല നീണ്ട പദങ്ങളാലിറങ്ങിത്തിരിക്കവേ, നിഴലായ്‌ ഇഹപര ബന്ധനങ്ങള്‍ക്കൊന്നിനും തെല്ലും വഴങ്ങി നിന്നിടാതങ്ങളെന്നല്ലോ ചൊല്ലിയുറപ്പിച്ചു തമ്മില്‍, നെടുദാമ്പത്യത്തിന്‍ സത്യവാചകം 

പ്രാര്‍ത്ഥിച്ചിരിക്കണ, മെങ്കിലുമൊരു വേള 
 ശപ്ത ശപ്തമീ ജന്മത്തിന്‍ ദു:ഖസന്ധിയില്‍ ചലനമറ്റുപോയീടാന്‍ തന്‍ പ്രാണനറ്റു 
 പ്രജ്ഞയറ്റു ശിലയായ്‌ മാറിടാന്‍. 
 
വിജനമൊരാല്‍ത്തറയിലീറ്റു തുണിയില്‍ ... താനായതെറ്റുതന്നെ,യവളും ഗതിയറ്റ്‌ ചെയ്യുന്നു പിന്നെപ്പലകാലങ്ങളില്‍ പെരുവഴിതാണ്ടെ പത്തുവട്ടം, പത്തുവട്ടമരങ്ങേറുന്നു ദൈന്യമീനാടകം 

 കണ്ണീരെന്നപരനാമ, മിവള്‍ക്കയ്യോ മിഴിനീരുറച്ചപോലാം പേലവതനുവുമായ്‌ തളര്‍ന്നു നടന്നുതീര്‍ത്തൊരാ വഴികളില്‍ തോറ്റുപോയതേതു, സഹനമോ സ്ഥൈര്യമോ 

വിദ്യകൊണ്ടക്കരപറ്റിപോല്‍ വരരുചി 
 പതിത, യതിലുമൂറ്റത്തോടെ പഞ്ചമി !! 
 ആ പറയി പെറ്റ പന്തിരുകുലമല്ലോ 
 മാമക മലനാടിനെപ്പുതു മലയാളമായ്‌ വളര്‍ത്തി 

പിറവിയില്‍ അന്നേ പറ്റിയ വൈരുധ്യമല്ലീ 
പലമട്ടില്‍ ഇന്നാളിലും നീളില വിടര്‍ത്തിനില്പ്പൂ. ചിതറിത്തെറിച്ചുപോയ് ത്തായ്കുലമെങ്കിലും കണ്ണീര്‍ച്ചിരിപടര്‍ത്തുന്നു പ്രവാസവിധി ചുറ്റിലും

കവിത. അഹല്യ

അതിപുരാതനമൊരു പുലര്‍വേളയില്‍ മഞ്ഞലയിളക്കിയുലച്ചേകാന്തമാ പര്‍ണ്ണശാലന്തികത്തിലെത്തുന്നു ഗൂഡം സംഭ്രമമിയന്നൊരു സോമരൂപനുദാരന്‍ അപ്രതീക്ഷിതമെങ്കിലും ചിരകാമനയീ കുതൂഹലം, വിടര്‍ന്ന കണ്ണാല്‍ കണ്ടാള്‍ തന്വീയക്കാന്തനെ പ്രാണനിളകിപ്പുളയും നെഞ്ചകം കുറുകുന്നു സന്ധികളില്‍ തീയാളിത്തരിച്ചുപോകുന്നു. സാഫല്യമാര്‍ന്നുടന്‍ വിബുധപതി സുസ്മേരയ- ക്കന്യയെപ്പുണരവേ പൊന്‍പൂക്കളാല്‍ ദ്യോവും നന്ദിച്ചിടുന്നു ബ്രഹ്മസമ്മതമെന്നീ സമാഗമം ഭവിഷ്യമൊക്കെയജ്ഞേയമെങ്കിലും ധന്യമീമുഹൂര്‍ത്തം !! വിളര്‍ത്തുമങ്ങുന്ന വിണ്ണിലൊരുതാര, മിമ ചിമ്മുന്നു സാക്ഷ്യം വേണ്ടെന്നൊഴിയുന്നു രാകാര്‍ദ്രചന്ദ്രനും പൂങ്കവിളിലെ ചെംനിറം പകര്‍ന്നാമ്പലും മുഗ്ദ്ധമാവുന്നു ജീവനരസ മേറ്റാനക്ഷമനാകുന്നു സമീരണന്‍. ദേവമന്ദാരഗന്ധമുണരുമാ വിരിമാറിടത്തില്‍ സ്വര്‍ഗാംഗനകളിടപെടുമാ മഹാംസങ്ങളില്‍ അണഞ്ഞലിഞ്ഞതവളല്ല യുഗങ്ങളായ് ജീവനുയിര്‍ക്കാന്‍ ത്വരിക്കും പ്രപഞ്ചചേതന. കഷ്ടം! കഷ്ടമെട്ടുദിക്കും മാറ്റൊലിക്കൊള്ളും ധിക്കൃതിയാരോപണത്തില്‍ ഞെരിയുന്നു ഭുവനം ഒരായുസ്സിന്‍ തപോഫല,മുഗ്രശാപമായ്‌ പതിക്കവേ ശിലാത്വംപൂകി മറയുന്നു സ്വയമവള്‍ നിര്‍മമതയില്‍ അഹല്യയെന്നാരെ നാം വിളിപ്പൂ - നമ്മിലെ സമാകര്‍ഷകമാം സര്‍ഗ്ഗചേതനയെ,ക്കരളാകാരം പൂണ്ടു ധ്വംസിക്കുമാ സദാചാരപ്പഴംമുത്തശ്ശിയെ! എപ്പൊഴും നമ്മുടെ വാതില്‍പ്പുറം ചെവിയോര്‍ത്തുനില്പ്പോരാ ഭീതയേ !! ഡോ.യു.ജയപ്രകാശ്‌