2009 ഓഗസ്റ്റ് 15, ശനിയാഴ്‌ച

കവിത. ഉറുമ്പ്

ഉറുമ്പിൻറേത് 
ഒരു പാവം നിസ്സാര ജന്മമല്ല
ചെറിയ തലയും ഉടലുമൊക്കെ ശരി
എന്നാലും വലിയ വലിയ
കാര്യങ്ങളല്ലേ ചെയ്തു തീര്‍ക്കാന്‍ ...
ശുചീകരണദൗത്യമേറ്റവർ
നിമിഷംകൊണ്ട് എവിടെയുമെത്തി
എന്തിനെയും തുടച്ചു നീക്കുന്നവർ
വല്മീകം ചമച്ച് തപസ്സിനും 
സമാധിക്കും സൗകര്യം തീർത്ത്
പ്രതിഭകളെ സൃഷ്ടിച്ചവർ
മഴയെ പ്രളയത്തെ
പ്രവചിക്കുന്നവർ.
അതെ, വലിയ
ബുദ്ധിരാക്ഷസർതന്നെ.

കവിതകൾ. മനസ്സ്...

മനസ്സ്
...........

ജീവിതത്തിൽ 
ഒലുമ്പിയിട്ട് 
വെളുപ്പിക്കാന്‍
കുത്തിക്കശക്കി 
പിഴിഞ്ഞപ്പോള്‍ 
ധാരമുറിയാത്ത കണ്ണീര്




കുപ്പിവള
...............

ഇടയ്ക്കിടെ നിറം മങ്ങി
മാറ്റേണ്ടിയിരുന്നതുകൊണ്ട്
ഇനി കുപ്പിവള വേണ്ടായെന്ന് 
മധുരപ്പതിനേഴിൽ
അവൾ ഉറപ്പിച്ചതാണ്.
പക്ഷേ
പകരംവെയ്ക്കാൻ
ഒന്നുമില്ലാത്തതിനാൽ
അവസരം കിട്ടുമ്പൊഴൊക്കെ
അവൾ വീണ്ടും വീണ്ടും
മാറ്റിക്കൊണ്ടേയിരിക്കുന്നു.


പൂച്ച
........

പെണ്ണിനെപ്പോലെയാണ്
പൂച്ചയും.
എങ്ങനെ വീണാലും
നാലുകാലിൽ.


പ്രണയം
..............

പുറമേക്ക്
അത് പൂവുപോലെ
പൊട്ടിത്തരിച്ചുകൊണ്ട്.
അകം, അയ്യയ്യോ
വിങ്ങിവിങ്ങിപ്പഴുത്ത്
ചോരയൊലിക്കുന്ന
പച്ചപ്പുണ്ണ്.